Friday, June 10, 2022

എന്തിനോ തിളയ്ക്കുന്ന സാമ്പാർ

കാലത്തും വൈകിട്ടും സാമ്പാർ കഴിക്കാത്ത 
ദിവസങ്ങൾ ഈ വർഷമൊട്ടുമില്ല 
എന്നുള്ള സത്യമറിഞ്ഞിട്ടും വീണ്ടുമാ
കുക്കർ കഴുകി തുറന്നു വച്ചു  

മഞ്ഞ നിറമുള്ള തുവരപ്പരിപ്പു ഞാനാ 
ദ്യമേ തന്നേ കഴുകിയിട്ടു 
മൊത്തത്തിലല്പം കളർഫുളാക്കാൻ 
ചെം-പരിപ്പും കൂടെ വിതറിയിട്ടു.

ഉപ്പിട്ടു മുളകിട്ടു മഞ്ഞളിട്ടു 
പിന്നെ കൊച്ചച്ഛൻ തന്നൊരാ കായമിട്ടു   
മൊട്ടിട്ടമുല്ലപോൽ കുപ്പീലിരുന്നൊരാ 
മല്ലിയും കാൽടീസ്പൂൺ കൂടെയിട്ടു 

തക്കാളി നാലായി മുറിച്ചിട്ടതിൻമേലെ 
വെള്ളുള്ളി നല്ലോണം ചതച്ചതിട്ടൂ 
കിച്ചൻറെ മൂലയിൽ കരഞ്ഞിരുന്നോരാ-വ 
ഴുതനേം കൂടെ ഞാൻ കഴുകിയിട്ടു 

ഇഞ്ചി കടിച്ചൊരു മങ്കിയെ പോലെ ഞാൻ 
കുനുകുനാന്നരിഞ്ഞോരിഞ്ചിയിട്ടൂ.          
അയലത്തെ സായിപ്പിന്റപ്പൂപ്പൻ കൊണ്ട്വന്ന 
മല്ലിയിലയും ഞാൻ ചിക്കിയിട്ടു. 

വെണ്ടയും മുരിങ്ങയും കായ്കറികളും 
ആവിശ്യത്തിലേറെ ഞാൻ വാരിയിട്ടു 
ചില്ലുഭരണിയിൽ സൂക്ഷിച്ചുവെച്ച   
പലപൊടികളും കൂടെ ഞാൻ വിതറിയിട്ടൂ 

ഇനിയെന്തിടണമെന്നാമാന്തിച്ചു നിൽക്കവേ 
ഗ്യാസിന്റെ ബില്ലെനിക്കോർമ്മവന്നൂ 
ഒട്ടും മടിക്കാതെ തന്നെഞാനൊരുകുട്ട  
ഉരുളക്കിഴങ്ങതിൽ  കൊട്ടിയിട്ടൂ  
 
അമ്മൂമ്മ  തന്നറെസിപ്പി പ്രകാരമാ-
മാദ്യത്തെ ചേരുവ വെള്ളമല്ലോ.
വെള്ളമൊഴിച്ചുഞാൻ നാലൊന്നിളക്കി 
ബട്ട് ഐ ഡോണ്ട് നോ ഇനിയെന്ത് പറ്റുമെന്ന്.

റിസ്കെടുക്കാതെയീ ലോകത്ത് വാഴുവാൻ 
പറ്റില്ലെന്നല്ലയോ നഗ്നസത്യം 
അതുകൊണ്ടുതന്നെയമമാന്തിക്കാതെ  ഞാൻ 
കുക്കറടച്ചു അടുപ്പിൽ വെച്ചു 

യുദ്ധം കഴിഞ്ഞൊരു പ്രതീതി പോലെന്റെ 
കുക്കറിൽ സാമ്പാറ് രൂപപ്പെട്ടൂ 
ചിതറിക്കിടന്നൊരാ മുരിങ്ങാക്കോൽ കഷ്ണങ്ങൾ  
പീരങ്കി കണക്കേ കാണപ്പെട്ടൂ.  

വേവാത്ത പരിപ്പിൻകുഞ്ഞുങ്ങളൊക്കെയും 
മേലോട്ട് വന്നെന്നെ കളിയാക്കിവിട്ടൂ 
എന്തിന്നു ലച്ചൂ 
ഈ സാമ്പാറ് കൊണ്ടെൻറെ നെഞ്ചത്ത് കയറി പൊങ്കാലയിട്ടൂ ?

- കടത്തനാടൻ 

1 comment:

വിഷ്ണൂ...