മുണ്ടക്കയം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പണ്ടെങ്ങാണ്ട് വിരമിച്ച ബഹുമാന്യനായ ശ്രീ ജോസഫ് മാഷിനിപ്പൊ തൊണ്ണൂറ്റിരണ്ട് വയസ്സായി. പ്രായാധിക്യം കാരണം മാഷിന് പലതും ഓർമ്മയില്ല. നടക്കാനും മറ്റു പല കാര്യങ്ങളും ചെയ്യാൻ ബുദ്ധിമുട്ടുകളേറെയുണ്ട്.
സുന്ദരനും സുമുഖനും അതിലേറെ നാട്ടുകാരുടെ കണ്ണിലുണ്ണിയുമായിരുന്നു നമ്മുടെ മാഷ്. ലളിതജീവിതം നയിച്ചിരുന്ന ഒരു വ്യക്തിത്വത്തിനുടമായിരുന്നു ജോസഫ് മാഷ്. ജോസഫ് മാഷ് പ്രചരിപ്പിച്ച പഠനരീതികൾ ഇന്നും പരിശീലിച്ചു വരുന്ന അദ്ധ്യാപകരെ കേരളത്തട്ടിൽ ഉടനീളം കാണാം. ഇതിനൊക്കെ പുറമേ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും അവാർഡും മെറ്റലുമൊക്കെ കരസ്ഥമാക്കിയ അപൂർവം വ്യക്തികളിലൊരാളായിരുന്നു ജോസഫ് മാഷ്.
മാഷിൻറെ ചില പൂർവ്വവിദ്യാർത്ഥികളുടെകൂടെ മുണ്ടക്കയം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിലെ ഇപ്പോഴത്തെ പിള്ളേർ സ്‌കൂൾ മാഗസിനു വേണ്ടി മാഷിനെ കഴിഞ്ഞയാഴ്ച്ച ഇന്റർവ്യൂ ചെയ്യാൻ വീട്ടിൽ ചെന്നത്രെ!
ഓർമ്മക്കുറവ് കാരണം മാഷിന് പല ചോദ്യങ്ങൾക്കും ഉത്തരം ചെയ്യാൻ പറ്റിയിരുന്നില്ല. പക്ഷെ കൂട്ടത്തിൽ പോയ ഏതോ ഒരുത്തൻ ഒരു സ്മാർട്ടായിട്ടുള്ള ഒരു ചോദ്യം ചോദിച്ചു:
"മാഷിൻറെ അദ്ധ്യാപകജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരനുഭവം പങ്കുവെക്കാമോ?"
മാഷൊരു നിമിഷം ചിന്തയിലാണ്ടു. എന്നിട്ട് കുട്ടികളെ നോക്കി ഉത്തരം പറയുവാൻ തുടങ്ങി.
"പണ്ട് എന്റെ ക്‌ളാസിൽ ഒരു കുരുത്തം കെട്ട ഒരു വിദ്യാർത്ഥി ഉണ്ടായിരുന്നു. കുരുത്തക്കേട് കുറച്ച് കൂടുതലാണെങ്കിലും അവനെന്നോട് ഭയങ്കര സ്നേഹവും ബഹുമാനവുമൊക്കെയായിരുന്നു. അവൻറെ സഹപാഠികൾക്കൊക്കെ അവനെ വലിയ കാര്യമായിരുന്നു. സുനിലെന്നായിരുന്നു അവൻറെ പേര്.
ഒരിക്കൽ സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ മറ്റൊരു പയ്യനുമായി തല്ലുണ്ടാക്കി. ചൂരൽ കൊണ്ട് അവൻറെ തുട പഞ്ഞിക്കിട്ടതിനു ശേഷം വളരെ സ്നേഹത്തോടെ ഞാനവനോട് ചോദിച്ചു
"മോനേ, കോഴിയാണോ മുട്ടയാണോ ആദ്യം വന്നത്?"
ചോദ്യം കേൾക്കേണ്ട താമസം അവൻ ഉത്തരവും തന്നു!
"മാഷേ ആദ്യം വന്നത് ബിയറാണ്. പിന്നെ അച്ചാറും കപ്പലണ്ടിയും വന്നു. പിന്നെയാണ് മുട്ട വന്നത്.
പിന്നെ ഒരു ലാർജ്ജ് കൂടി വന്നാരുന്നു .
അത് കഴിഞ്ഞാണ് കോഴി വന്നത്.
പിന്നെ എനിക്കൊന്നും ഓർമ്മയില്ല മാഷേ."
അവൻറെ ഉത്തരം കേട്ട് എൻറെ ബാല്യം വരെ പകച്ചുപോയി. അന്നാണ് ഞാൻ വിരമിക്കാൻ തീരുമാനിച്ചത്. അവവനിപ്പോ അമേരിക്കയിലെ ഒരു കമ്പനിയുടെ ഏതോ വല്ല്യ കൊണസാണ്ടറോ മറ്റോ ആണത്രേ. ആ കമ്പനിയുടെ മുതലാളിയുടെ ജീവിച്ചിരിക്കുന്ന ആത്മാവിനു വേണ്ടി ഞാൻ നിത്യശാന്തി നേരുന്നു."
ഇത്രയും പറഞ്ഞുകൊണ്ട് ജോസഫ് മാഷ് ഒരഗാഥ നിദ്രയിലേക്ക് നടന്നകന്നു.
ബൈ ദുബായ്, മാഷിൻറെ സഞ്ചയനം അടുത്ത പതിനൊന്നാം തീയതിയാണ്.
- കടത്തനാടൻ
ഗംഭീര എഴുത്ത്
ReplyDelete