സെപ്റ്റംബർ 22, 2022
സമാന്തരമായുള്ള ബൈ റോഡിൽ കാർ പാർക്ക് ചെയ്തു പുറത്തേക്കു ഇറങ്ങി മീഡിയൻ കയറി ഇറങ്ങി മെയിൻ റോഡ് മുറിച്ചു കടക്കാൻ നിക്കുന്ന സമയം, ആ സമയമത്രയും നാസിത്തയും കൂട്ടരും ആയുള്ള കലപില ആയിരുന്നു "ജീരകമിഠായ്കളിൽ". പെട്ടെന്ന് കാതുകളിൽ ജേക്കബിന്റെ "ആൽക്കുവെ നീ എവിടയാട" എന്ന സ്ഥിരം ചോദ്യം കേട്ടുകൊണ്ട് മറുപടി കൊടുക്കാൻ unmute ചെയ്യാൻ വേണ്ടി ഫോൺ എടുക്കാൻ നോക്കുമ്പോഴാണ് കാറിൽ നിന്നും ഫോൺ കയ്യിൽ എടുത്തില്ല എന്ന് ഓർക്കുന്നതും പുറകിൽ ഉള്ള ആ ചെറു മീഡിയൻ വീണ്ടും കയറി കാറിനടുത്തേക്ക് നടന്നുതുടങ്ങിയതും.
വളരെ പെട്ടെന്ന് വലിയ ശബ്ദം കേട്ടിടത്തേക്കു റിഫ്ലക്സ് ആക്ഷൻ പോലെ നോക്കിയതും കണ്ടകാഴ്ച എന്താണെന്നു മനസ്സിലാക്കുന്നതിനു മുന്നേ കാൽമുട്ടിന് താഴെ ഇരുമ്പുവടി പോലെ എന്തോ കൊണ്ട് ഞാൻ മറിഞ്ഞു വീഴുന്നതുമൊക്കെ വളരെ പെട്ടെന്നായിരുന്നു. കുറച്ചു സമയം എടുത്തു സ്വബോധത്തിലേക്കു തിരിച്ചുവരാൻ. ചുറ്റും ആളുകൾ ഒക്കെ ഓടിക്കൂടി, ആകെ ബഹളവും ഒച്ചപ്പാടുമൊക്കെ!! പല തവണ എഴുന്നേൽക്കാൻ നോക്കിയെങ്കിലും കാൽ മുട്ടിനു താഴെ കിട്ടിയ അടിയുടെ കട്ടുകഴപ്പിൽ ഒട്ടും തന്നെ ബലം കൊടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, അക്കാരണത്താൽ തന്നെ എഴുന്നേൽക്കാനും സാധ്യമല്ലായിരുന്നു. ഒട്ടും തന്നെ സമയം പാഴാക്കാതെ എല്ലാരും കൂടെ എന്നെയും വേറെ ഒരാളെയും കൂടെ ഏതോ നല്ല മനസ്സിന് ഉടമയുടെ കാറിൽ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി ആണ് കൂടെ ഉള്ള ആൾ ഭൂരിഭാഗവും രക്തം കൊണ്ട് നനഞ്ഞു ബോധമില്ലാതെ കിടക്കുവാണ് എന്നുള്ള വസ്തുത ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ തലക്കും കാലിനുമാണ് സാരമായ പരുക്ക് ഉള്ളത് എന്ന് പിന്നീട് ഞാൻ അറിഞ്ഞു.
ഇദ്ദേഹം ബൈക്ക് പാർക്ക് ചെയ്തു ഫോൺചെയ്തു മെയിൻ റോഡിനരുകിൽ നിൽക്കുന്നതിനിടയിൽ നിയത്രണം വിട്ടു പുറകിൽ നിന്നും വന്ന കാർ ഇടിക്കുകയും കാറും ബൈക്കും കൂടെ ഇടിയുടെ ആഘാതത്തിൽ മീഡിയനും കടന്നു ബൈറോഡിലേക്കു തെറിക്കുകയായിരുന്നു, അതിനിടയിൽ "ആൽക്കുവെ" എന്ന വിളിയുടെ മാത്രം കാരണത്താൽ അവിടുന്ന് മാറിയത് കൊണ്ടാവാം ഒരുപക്ഷെ ഞാൻ നിങ്ങളുടെ ഇടയിൽ ഇപ്പോൾ ഉള്ളത്. ഒരു ജീവന്റെ വില ഉള്ള വിളി!!

No comments:
Post a Comment