Monday, March 13, 2023

ആലംബഹീനർക്ക് അത്താണിയായിരുന്ന ഏലിയാസ് മുതലാളി

പ്രകൃതിയുടെ  വരദാനം പോലെ മനോഹരമായ ഒരു നാട്ടിൻപുറം അഷ്ടമുടി ....

കുറച്ച് അധികം വർഷങ്ങൾക്കുമുമ്പ്  സ്വന്തം പ്രയത്നത്താൽ ഉന്നതിയിലേക്ക് എത്തിയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു.  പടിഞ്ഞാറ്റതിൽ ഏലിയാസ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്.  

ഒരു കുടുബത്തിലെ പത്താമത്തെ സന്താനമായിരുന്നു അദ്ദേഹം.

ജീവിതത്തിൽ വിജയിച്ചു മുന്നേറണം എന്ന വാശിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ഇടയ്ക്ക് തന്നെ പ്രൈവറ്റ് യാത്രാ ബോട്ടിൽ ഡ്രൈവിംഗ് പഠിക്കുകയും പിൽക്കലത്ത് ബോട്ട് സ്രാങ്ക്  ആയി തീരുകയും ചെയ്തു....ഇത് ഇലക്ടിസിറ്റി ബോഡ് ലെ ജോലി ഉപേക്ഷിച്ചു കൊണ്ടാണ്.

കൊല്ലത്തിന്റെ കൊച്ച അമേരിക്ക എന്നറിയപ്പെട്ടിരുന്ന ശക്തികുളങ്ങരയിൽ നിന്നും വിവാഹം കഴിക്കുകയും ഫിഷിംഗ് ബോട്ടിൽ സ്രാങ്കായിട്ട്  ജോലി ചെയ്യ്തുകൊണ്ട്  ജീവിതത്തോട് സന്ധിയില്ലാ സമരം ആരംഭിച്ചു .... പിന്നീട് ഒരു മായാജാലക്കാരനെപ്പോലെ  ഉയർച്ചകളുടെ പടവുകൾ ചവിട്ടി കയറാൻ തുടങ്ങി . നാലു പെൺമക്കളും ഒരു മകനും ഉൾപ്പെടുന്ന കുടുംബ്ബം സന്തോഷത്തിന്റയും സമ്പത്തിന്റെയും വിളനിലമായി തുടങ്ങി..... 

ശക്തികുളങ്ങര കേന്ദ്രീകരിച്ചു ഒരു സൊസൈറ്റി തുടങ്ങുകയും സ്വന്തമായി ബോട്ടുകൾ വാങ്ങുകയും അതിന് സാബു. സോഫിയ സോണിയ എന്നീ പേരുകൾ ഇടുകയും ചെയ്യ്തു  

കടലിൽ പോയി ചാകര കോളുമായി ശക്തികുളങ്ങര ഹാർബറിൽ അടുക്കുന്ന ബോട്ടുകളിൽ ജോലി ചെയ്യാൻ തൊഴിലാളികൾ മത്സരിച്ചു . കടലിൻ്റെ ആഴങ്ങളിൽ നിന്ന് കോരിയെടുത്ത മീനുകളും ,ചെമ്മീനും    കൈനിറയെ പണമായി മാറുകയായിരുന്നു. തൊഴിലാളികൾക്ക് മാന്യമായ വേതനവും പാവപ്പെട്ടവർക്ക് അർഹിക്കുന്നതിലും ഏറെ സഹായങ്ങളും ആ കൈകളിൽ നിന്നും ഒഴുകി .... ഒപ്പം ബന്ധുക്കളേയും സഹോദരങ്ങളേയും അദ്ദേഹം കൈ പിടിച്ചുയർത്തി ....

അന്നത്തെ കാലത്ത് കാർ ഉള്ളത് അപൂർവ്വം വീടുകളിൽ മാത്രമാണ്. അദ്ദേഹം ഒരു കാർ സ്വന്തമായി വാങ്ങി .   മക്കൾക്ക് എല്ലാവർക്കും ബാറ്റായുടെ ഷൂസും മോഡേൺ ഡ്രസ്സുകളും വാങ്ങി നല്കി അവ അണിയിച്ച് അംബാസിഡർ കാറിൽ കൊച്ചിയിലുള്ള മുന്തിയ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ഒക്കെ കൊണ്ടു പോയി ഭക്ഷണം വാങ്ങിക്കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു .ഒരു റോയൽ ഫാമിലിയിലെ അംഗങ്ങളെ പോലെയാണ് മക്കളെ എല്ലാവരെയും അദ്ദേഹം വളർത്തിയത് . 

അഷ്ടജലറാണി എന്നൊരു ബോട്ട് കൂടി അദ്ദേഹം സ്വന്തമായി വാങ്ങുകയുണ്ടായി.  ബോട്ടുകളൊക്കെ അവധി ദിവസങ്ങളിൽ അഷ്ടമുടി കായലിന്റെ കുഞ്ഞോളങ്ങളെ തഴുകി അദ്ദേഹത്തിന്റെ കായൽവാരത്ത് പ്രൗഢിയോടുകൂടി തലയുയർത്തി കിടക്കുമായിരുന്നു.

വീട്ടിൽ മിക്ക ദിവസവും ബന്ധുക്കളുടെയും നാട്ടുകാരുടെയും സന്ദർശനം പതിവായിരുന്നു .പല കാര്യങ്ങൾക്കും സഹായങ്ങൾ ആവോളം ചെയ്യുന്നതുകൊണ്ട് നിത്യവും ആളും അനക്കവും  ഉള്ളതായിരുന്നു അദ്ദേഹത്തിൻ്റെ ഭവനം . ജന്മം കൊണ്ട് ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിലും കർമ്മം കൊണ്ട് മതേതരൻ ആയിരുന്നു . എല്ലാ മതങ്ങളുടെയും മതപരമായ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സഹായിക്കുകയും സാന്നിദ്ധ്യം കൊണ്ടും നേതൃത്വം കൊണ്ടും എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു.

സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെയും സഹായം അർഹിക്കുന്നവരെയും കണ്ടറിഞ്ഞു സഹായിച്ചിരുന്നു . ബൈബിളിൽ പറയുന്നതുപോലെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. വിധവകളെയും നിരാലംബരെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത് . 

അഷ്ടമുടിയുടെ വികസന കാര്യത്തിലും അദ്ദേഹം സവിശേഷമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് .  അഷ്ടമുടിയിൽ ഒരു കയർ  സംഘം ആരംഭിച്ച് തൊഴിലാളികളുടെ ഉന്നമനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി .  

അഷ്ടമുടിയിലേക്ക് ആദ്യമായി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കുന്നതിനുള്ള ഇടപെടലുകൾ  നടത്തുകയും നിരവധി തവണ അധികാരികളെയും ബന്ധപ്പെട്ട മന്ത്രിയെയും കാണുകയും ഒടുവിൽ ബസ്സ് സർവ്വീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചെലവ് ഇനത്തിലുള്ള തുക സ്വയം നല്കികൊണ്ട്  ലക്ഷ്യം നേടിയെടുക്കുകയും ചെയ്യ്തു . അങ്ങനെ അഷ്ടമുടിക്കാർക്ക് ആനവണ്ടിയിൽ യാത്ര ചെയ്യാനുള്ള സൗഭാഗ്യം ഒരുക്കിതന്നു .

മന്ത്രി ബേബിജോണുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു .ആ ബന്ധം സ്വന്തം കാര്യം നേടുന്നതിന് ഉപയോഗിക്കാതെ പാവപ്പെട്ട  മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും ലോണായി ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിക്കുകയും, തൃക്കരുവാ പഞ്ചായത്തിലെ ഒട്ടുമിക്ക മത്സ്യത്തൊഴിലാളികൾക്കും അത് ലഭ്യമാക്കുന്നതിന് അക്ഷീണം പരിശ്രമിക്കുകയും അതിൽ വിജയം നേടുകയും ചെയ്യ്തു . 

നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും  നേതാക്കളോട് സൗഹൃദം കാത്ത്സൂക്ഷിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു . ഇലക്ഷൻ കാലത്ത് വലിയ തുകകൾ സംഭാവനയായി സൗഹൃദത്തിൻ്റെ മറവിൽ നേതാക്കൾ സ്വന്തമാക്കുമായിരുന്നു . ആരോടും പരാതിയും പരിഭവും ഇല്ലാതെ എല്ലാവർക്കും അദ്ദേഹം വാരികോരി നല്കിയിരുന്നു .

അക്കാലത്ത് ഐപ്പുഴ ഇടവകയുടെ ഭാഗമായിരുന്ന അഷ്ടമുടി മലേരി ക്കൽ പള്ളിയിലെ  തിരുന്നാളിന് പ്രദക്ഷിണം നടത്തുമ്പോൾ പള്ളിക്കു തീരെ വരുമാനമില്ലാത്തതിനാൽ പ്രദക്ഷിണത്തിന്റെ ചെലവുകൾ പലരും സംഭാവന ചെയ്യുകയാണ് പതിവ്. അങ്ങനെ ഒരു വർഷം കായലിപ്പണിക്കു പോകുന്നവർക്ക് പട്ടിണിയുടെ നാളുകളുടെ ഇടയ്ക്കാണ് പെരുന്നാൾ വന്നത്. ആ പെരുന്നാൾ നടത്തുന്നതിന് ആവശ്യമായ എല്ലാ ചെലവുകളും വഹിച്ചത് ഏലിയാസ് മുതലാളിയായിരുന്നു. മരണംവരെ അഷ്ട ജലറാണി മാതാവിൻ്റെ തിരുനാൾ പ്രദക്ഷിണം മുന്നിൽ നിന്ന് നയിച്ചിരുന്നത് അദ്ദേഹമായിരുന്നു .

അക്കാലത്ത് പള്ളിക്ക് സ്വന്തമായി കൊടിമരം ഇല്ലായിരുന്നു പെരുന്നാളിന് ഒരു അടയ്ക്കാമരം പിഴുത് കൊണ്ടുവന്ന് പള്ളിമുറ്റത്ത് നാട്ടി അതിലായിരുന്നു കൊടി കയറ്റുന്നത്. അത് വളരെ അധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതോടൊപ്പം ശക്തമായ കരക്കാറ്റ് മൂലം കൊടി നാട്ടിയ അടയ്ക്കാമരം മറിഞ്ഞ് വീഴുന്നതും പതിവായിരുന്നു . ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കിയത് അദ്ദേഹമാണ് .  പള്ളിക്ക് വേണ്ടി ഉരുക്കിൽ നിർമ്മിച്ച കാറ്റിൽ ആടി ഉലയാത്ത നല്ല ഉരമുള്ള ഒരു കൊടിമരം സ്ഥാപിച്ചത് ഏലിയാസ് മുതലാളിയായിരുന്നു.

ഇത്രയും ഉയരത്തിൽ ഒരു കൊടിമരം പള്ളിക്ക് ആവശ്യമില്ലെന്ന് പറഞ്ഞവർക്ക് അദ്ദേഹം കൊടുത്ത മറുപടി ഇതായിരുന്നു  എന്റെ ബോട്ടുകൾക്ക് കടലിൽ കിടക്കുമ്പോഴും അഷ്ടജലറാണിയമ്മയുടെ കൊടിമരത്തിലെ പ്രകാശം തെളിഞ്ഞുകാണണം എന്നാണ് .

പള്ളിക്കും നാട്ടുകാർക്കും വേണ്ടി ഇത്രത്തോളം നന്മകൾ ചെയ്ത ഏലിയാസ് മുതലാളിയുടെ ജീവിതം പുതുതലമുറയ്ക്ക് മാർഗ്ഗദീപമാണ് . പേരിനും പ്രശസ്തിക്കും വേണ്ടി അല്ലാതെ കർമ്മനിരതനായിരുന്ന പാവപ്പെട്ടവരുടെ അഭയകേന്ദ്രമായിരുന്ന ഏലിയാസ് അച്ചായൻ്റെ ഓർമ്മകൾക്ക് അവസാനമില്ല.....

 പ്രണാമം🙏🌹

സുനിൽ ജോസഫ്🙏






No comments:

Post a Comment

വിഷ്ണൂ...