ഒരു നീലപ്പൂമ്പാറ്റയുടെ കൂട്ടുംപിടിച്ച്, ചളിയുടെയും പാട്ടുകളുടെയും ആരവങ്ങൾ തീർക്കുന്ന സന്തോഷങ്ങളുടെ ഭൂഖണ്ഡങ്ങളിൽ ദേശാടനം നടത്തുന്നവരാണ് നിലവിൽ നാരങ്ങയും ക്യാരറ്റും.
സ്വന്തമായി ഒരു കുമ്പിൾ ക്ലബ്ഹൗസ് റൂമുകളും, പോരാത്തതിന് നാപ്പത്തേഴ് സബ്‌സ്‌ക്രൈബേഴ്‌സൊക്കെയുള്ള ഒരു യൂട്യൂബ് ചാനലിന്റെ മുതലാളിയുമാണ് (എക്സ്)ആർജെയും, എഴുത്തുകാരിയും, പ്രാസംഗികയുമായ നാരങ്ങ.
എങ്ങനെയാണ് അവർ നാരങ്ങയും ക്യാരറ്റും ആയത് ?
ഇതൊരു കഥയിലാത്ത കഥയാണ്.
ഒരിക്കൽ അയാൾ നാരങ്ങ നന്ദികുറിച്ച ക്ലബ്ഹൗസ് റൂമിൽ പ്രവേശിക്കുന്നു (അന്ന് അയാൾക്ക് നാരങ്ങ എന്ന പേരില്ല).
കുശലാന്വേഷണങ്ങൾക്കിടയിൽ പാചകത്തിലേർപ്പെട്ട അയാളോട് എന്താണ് പാചകവിധേയമാക്കിയതെന്ന് നാരങ്ങ ആരായുന്നു.
അതിനുള്ള അയാളുടെ ഉത്തരമായിരുന്നു ക്യാരറ്റ്.
എന്നാൽ അവിടം മുതലല്ല അയാളെ ക്യാരറ്റെന്ന് നാരങ്ങ വിളിച്ചുതുടങ്ങുന്നത്.
കുറച്ചുനാളുകൾക്കിപ്പുറം മറ്റൊരു റൂമിലെ കുശാലാന്വേഷണവേളയിൽ ക്യാരറ്റ് തോരൻ അയാളുടെ പ്രത്യുത്തരത്തിൽ തുളുമ്പിനിന്നപ്പോൾ, ഓർമയുടെ ഭൂപടത്തിൽ നിന്നും നാരങ്ങ അയവിറക്കിയ ക്യാരറ്റ് സ്മരണയാണ് അയാളുടെ നാമധേയത്തിന് വളമായത്.
അയാൾക്കത് നന്നേ രസിച്ചു.
തന്നെ ക്യാരറ്റെന്ന് അഭിസംബോധന ചെയ്തയാളെ തിരിച്ചെന്ത് വിളിക്കണം എന്ന സമസ്യ അയാളുടെ അടുത്ത നാല് നിമിഷങ്ങൾക്ക് നിശബ്ദത സമ്മാനിച്ചു.
തിരിച്ചെന്തെങ്കിലും വിളിക്കണം.
ഒരെത്തുംപിടിയും കിട്ടുന്നില്ല.
ആഹ്... സാരമില്ല... പോട്ടെ...
ദിവസങ്ങൾ കടന്നുപോയി. സന്ധിക്കുന്ന ഓരോ തവണയും ക്യാരറ്റ് വിളികളുടെ ആവൃത്തി കൂടി.
അങ്ങനെയിരിക്കെ, ഒരു ദിവസം ആനന്ദപൂരിതമായ ഒരു റൂമിൽ അയാൾ കേൾവിക്കാരനായെത്തുന്നു. അവിടെ അനുമോദനങ്ങളുടെയും അഭിനന്ദനങ്ങളുടെയും വർണ്ണങ്ങൾ പുരണ്ട ആശംസാവചനങ്ങൾ പാറിപ്പറക്കുന്നു. കുറച്ചുനാളുകൾ കൂടി കഴിഞ്ഞാൽ മലയാളത്തിന്റെ വാനമ്പാടി ഉദ്ഘാടനം ചെയ്ത് സമാരംഭിക്കാൻ തയ്യാറെടുക്കുന്ന ഒരു ഓൺലൈൻ റേഡിയോ ചാനലിന്റെ പിന്നാമ്പുറത്തുള്ളവർക്കായ് കൈമാറപ്പെട്ടവയായിരുന്നു അയാൾ കേട്ട മംഗളങ്ങൾ.
ആ റേഡിയോ ചാനലിന്റെ പേര് റേഡിയോ ലെമൺ.
അപ്പോഴാണ് വനവാസകാലത്തെ യുധിഷ്ഠിരന് സൂര്യദേവന്റെ കയ്യിൽ നിന്നും അക്ഷയപാത്രം വരം കിട്ടിയകണക്ക് അത് സംഭവിക്കുന്നത് - തന്നെ ക്യാരറ്റ് എന്നവിളിച്ചയാളിതാ റേഡിയോ ലെമണിന്റെ ഭാഗമായ ആർജെമാരിൽ ഒരാൾ.
ഇനി അയാളെ ക്യാരറ്റെന്ന് വിളിച്ചാൽ അയാൾക്ക് തിരിച്ചുവിളിക്കാൻ ഒരു പേരായി - നാരങ്ങ.
ശ്രോതാക്കൾക്കിടയിൽ പമ്മിയിരുന്ന അയാളെ സംഭാഷണത്തിലേർപ്പെട്ടവരുടെ ഗണത്തിലേക്ക് ആരോഹണം ചെയ്യിക്കാൻ അയാൾക്കൊരു കൈ കിട്ടി.
അയാൾ വിമ്മിഷ്ടം കാണിച്ചില്ല.
മുകളിലേറി.
അത് സംഭവിച്ചു, അയാളെ ക്യാരറ്റെന്ന് വിളിച്ചുകൊണ്ട് അതാ വീണ്ടും ആ ശബ്ദം.
ആ ശബ്ദത്തിനുടമയ്ക്ക് തിരികനൽകാൻ ഇപ്രാവശ്യം അയാൾക്കോരു പേരുണ്ട് - നാരങ്ങ.
ഇനിയങ്ങോട്ടുള്ള കേട്ടുമുട്ടലുകളിൽ നാരങ്ങ എന്നത് ക്യാരറ്റിനുള്ള മറുപടിയാകുന്നു.
ഇൻസ്റ്റഗ്രാമിൽ അയാളുടെ പോസ്റ്റുകൾക്ക് പോലും ക്യാരറ്റും നാരങ്ങയും കമന്റുകളായി മാറുന്നു.
ക്യാരറ്റ് എന്ന് വിളിച്ചാൽ നാരങ്ങ എന്ന് മറുവിളികേൾക്കുമെന്ന് അറിയാം, എങ്കിലും മിഠായിത്തം മാറാത്ത ജീരകമിഠായികൽക്കിടയിലും, തമിഴ്ഗാനപ്രേമികൾക്കായ് മാത്രം വാതായനങ്ങൾ മലർക്കെ തുറന്നിടാറുള്ള പാട്ടുമുറികൾക്കുള്ളിലും നമ്മുടെ നീലപ്പൂമ്പാറ്റയുമൊത്ത് നാരങ്ങയും ക്യാരറ്റും അലസമായ് വിലസുന്നു.
No comments:
Post a Comment