എനിക്കെന്താണ് കടലിനോടിത്ര താല്പര്യം എന്ന ചോദ്യത്തിന് മറുപടിയായ് ഞാൻ പാടിയത്:
ഞാനൊരു കടൽ...
എന്നുള്ളിലൊരു കടൽ...
കടലിൽ നിന്നും കടലിലേക്കൊഴുകുന്ന
കരിനീല, തെളിനീല കടൽ...
അയാൾക്ക് ഇപ്പൊത്തന്നെ കടലിന്നടിയിൽ പോകണമത്രേ...
കടലാഴത്തിലെ മണൽമെത്തയിൽ അന്തിമയങ്ങണമത്രേ...
ഞാനയാളേം കൊണ്ട്
വാക്കുകൾ മെനഞ്ഞ കടൽലോകത്തേക്ക് പോയി.
നക്ഷത്രമത്സ്യങ്ങൾകൊണ്ട് നക്ഷത്രമാല തീർത്തു...
കണവകളോട് കൂന്തൽ കടം മേടിച്ച് തോരണങ്ങളൊരുക്കി...
മത്തികുഞ്ഞുങ്ങളും നത്തോലികളും പതിവായി ഏർപ്പെടാറുള്ള ഒളിച്ചുകളിയിൽ ഞങ്ങളും കൂട്ടുകൂടി...
കടൽപ്പായലുകൾക്കുള്ളിൽ പതുങ്ങിയിരുന്ന് നീലത്തിമിംഗലത്തിന്റെ ഘനഗർജിതാലാപനത്തിന് കാതുകളേകി...
കടൽകുതിരകളുടെ മേലിലേറി മത്സ്യകന്യകയെ കാണാൻ പോയി...
ഉയിരുള്ള കാലം വരെയും കണ്ണഞ്ചിപ്പിക്കുന്ന കടൽക്കാഴ്ച്ചകൾ കപ്പം കൊടുക്കാതെ കാണാനുള്ള വരത്തിനായ് നിവേദനം സമർപ്പിച്ചു...
അപരിചിതരായ കടലിന്റെ രണ്ടു കമിതാക്കൾ ആധുനിക സാങ്കേതിക സമതലഭൂമിയിൽ സംഗമിച്ചാൽ ചുരുങ്ങിയ സമയംകൊണ്ട് പങ്കിടാൻ പറ്റുന്നതിന്റെ പരമാവധി കടലനുഭവങ്ങൾ അന്യോന്യം കൈമാറി ഞങ്ങൾ.
ഇടനെഞ്ചിലെവിടെയോ അന്ന് ഞങ്ങൾ
പൊതുവായി അനുരാഗം പങ്കിട്ട
കടലിൻ്റെ ഓർമ്മകൾ അയവിറക്കി.
അയാളുമൊരു കടലാണ്...
അയാൾക്കുള്ളിലും കടലാണ്...
അയാളും പതിവായി കടലിൽ നിന്നും
കടലിലേക്കൊഴുകാറുണ്ട്...
